മലയാറ്റൂർ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടനം നടത്തി.
രാവിലെ ആറോടെ മലയടിവാരത്ത് എത്തിയ മേജർ ആർച്ച്ബിഷപ്പിനെ റോജി എം. ജോൺ എംഎൽഎ, കൈക്കാരൻമാരായ ജോർളി ഈരത്തറ, ആബേൽ കപ്യാരുകുടിയിൽ, ടിനു തറയിൽ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
മാർത്തോമ്മാ ശ്ലീഹായുടെ രൂപത്തിനു മുന്നിൽ പ്രാർഥന നടത്തിയശേഷമാണ് മലകയറ്റം ആരംഭിച്ചത്. കുരിശുമുടിയിൽ എത്തിയ മാർ തട്ടിലിനെ കുരിശുമുടി സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ആന്റണി നടുവത്തുശേരി സ്വീകരിച്ചു.
കുരിശുമുടി പള്ളിയിൽ പ്രാർഥന നടത്തിയശേഷം പൊൻകുരിശും മാർത്തോമ്മാ ശ്ലീഹായുടെ കാൽപ്പാദവും വണങ്ങി. തന്നെ സമീപിച്ച വിശ്വാസികൾക്ക് ആശീർവാദം നല്കിയാണ് മേജർ ആർച്ച്ബിഷപ് മലയിറങ്ങിയത്.
മലയിറങ്ങുമ്പോൾ, കുരിശുമുടിയിൽ ജോലി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട മാർ തട്ടിൽ അവരുമായി സൗഹൃദം പങ്കുവയ്ക്കുകയും അവർക്കായി പ്രാർഥന നടത്തുകയും ചെയ്തു.
സീറോമലബാർ സഭയിലെ വൈദികരും സന്യസ്തരും മേജർ ആർച്ച്ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. 2019ലാണ് മാർ തട്ടിൽ അവസാനമായി കുരിശുമുടി തീർഥാടനം നടത്തിയത്. അന്ന് തൃശൂരിൽനിന്ന് കാൽനടയായാണ് എത്തിയത്.